തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) ഒഴിവാക്കുന്നു. കെഎസ്ഐടിഐഎൽ ഇതിന് മുന്നോടിയായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് നോട്ടീസ് അയച്ചു. പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കെഎസ്ഐടിഐഎല്ലിന് നഷ്ടപരിഹാരം നല്‍കേണ്ടി വരും.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയിലേക്കു നിർദേശിച്ചത് കൺസൽറ്റന്റായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ആണെന്ന് സ്പേസ് പാർക്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. സ്വപ്ന ഐടി വകുപ്പ് ജീവനക്കാരിയല്ലെന്നും പദ്ധതി നടത്തിപ്പിനുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ (പിഎംയു) കൺസൽറ്റന്റ് ആണെന്നുമായിരുന്നു വകുപ്പിന്റെ വിശദീകരണം.
ഒരു വർഷത്തെ കരാറായതിനാൽ പിഡബ്ല്യുസി സ്വന്തം ജീവനക്കാരെ നിയോഗിക്കുന്നതിനു പകരം മൂന്നാമതൊരു ഏജൻസിയായ വിഷൻ ടെക്നോളജീസ് വഴിയാണ് സ്വപ്നയെ സ്പേസ് പാർക്ക് പദ്ധതിയിലേക്കു കൊണ്ടുവരുന്നത്. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഗവേഷണം, വ്യവസായം എന്നിവയ്ക്കായി പള്ളിപ്പുറത്തെ നോളജ് സിറ്റിയിൽ വരുന്ന സ്പേസ് പാർക്ക് പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങളും രാജ്യാന്തര നിക്ഷേപക ബന്ധങ്ങൾ കൊണ്ടുവരികയുമായിരുന്നു സ്വപ്നയുടെ ചുമതല. സ്പേസ് പാർക്കിനു മാത്രമായി നിലവിൽ ജീവനക്കാരില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ