തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഫലപ്രദമായെന്ന് റിപ്പോർട്ട്. ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയ രോഗികൾ മറ്റു രോഗികളേക്കാൾ വേഗത്തിൽ കോവിഡ് മുക്തരായെന്നാണ് കണ്ടെത്തൽ. ഈ മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കെയാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച 500 രോഗികളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. ഹൈഡ്രോക്സിക്ലോറോക്വിനും അസിത്രോമൈസിനും നൽകിയ രോഗികളെയും നൽകാത്ത രോഗികളെയും വേർതിരിച്ചുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തൽ. ഈ മരുന്നുകൾ നൽകിയ രോഗികൾ ശരാശരിയിലും വേഗത്തിൽ രോഗമുക്തി നേടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹൈഡ്രോക്സിക്ലോറോക്വിനും അസിത്രോമൈസിനും നൽകിയ രോഗികളുടെ ടെസ്റ്റ് റിസൾട്ട് 12 ദിവസം കൊണ്ട് നെഗറ്റീവായി. മരുന്ന് നൽകാത്തവർക്ക് പരിശോധനാഫലം നെഗറ്റിവാകാൻ രണ്ട് ദിവസം കൂടിയെടുത്തു.
കോവിഡ് രോഗികളിലെ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം നിർത്തിവെക്കണമെന്ന് അന്താരാഷ്ട്ര തലത്തിൽ നിർദേശമുണ്ടായിരുന്നെങ്കിലും ഈ മരുന്നുകൾ ഇപ്പോഴും കേരളത്തിൽ ചികിത്സയുടെ ഭാഗമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ