കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിലൂടെ വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 578 ഗ്രാം സ്വർണം പിടികൂടി. ഇൻഡക്ഷൻ കുക്കറിനുള്ളിൽ ഡിസ്ക് രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണംകടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊളത്തൂർ സ്വദേശി അബൂബക്കർ സിദീഖ് (28) ആണ് എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്.
സ്പൈസ്ജറ്റിന്റെ എസ്.ജി. 9611 ജിദ്ദ കരിപ്പൂർ വിമാനത്തിലാണ് ഇയാളെത്തിയത്. ബെൽറ്റ് എക്സ്റേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയംതോന്നി ഇൻഡക്ഷൻ കുക്കർ തുറന്ന് പരിശോധിക്കുകയായിരുന്നു. ഡിസ്ക് രൂപത്തിൽ ഒളിച്ചുവെച്ച നിലയിലായിരുന്നു സ്വർണം. പിടികൂടിയ സ്വർണത്തിന് 28.5 ലക്ഷം രൂപ വിലവരും.
കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണം തിരുവനന്തപുരത്ത് തിങ്കളാഴ്ച രാത്രി പിടികൂടിയിരുന്നു. സംഭവത്തിൽ നാലു സ്ത്രീകളടക്കം ആറുപേരെ കസ്റ്റംസ് പിടികൂടി.റാസൽഖൈമയിൽനിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.
ചെന്നൈ സ്വദേശിനി സ്വപ്ന ബെനമായ, ഈറോഡ് സ്വദേശിനി പ്രിയാകുമാർ, തിരുവള്ളൂർ സ്വദേശിനി അകല്യ അൻപകലകം, വിശാഖപട്ടണം സ്വദേശിനി വിജയലക്ഷ്മി ദാർള, നാഗപട്ടണം സ്വദേശി മുഹമ്മദ് മാർവാൻ, ചെന്നൈ ടി.നഗർ സ്വദേശി ആന്റണി സത്യരാജ് എന്നിവരാണ് പിടിയിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ