ആലുവ: കീഴ്മാട് കുട്ടമശ്ശേരിയിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഇരുപത്തഞ്ചിലധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചടങ്ങ് നടത്തിയവർക്കെതിരേയും പങ്കെടുത്തവർക്കെതിരേയും പൊലീസ് കേസെടുത്തു.
89 പേർക്കെതിരേയാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പരിപാടി നടത്തിയെന്ന പേരിൽ നടത്തിപ്പുകാർക്കെതിരെയും കൂട്ടം കൂടിയതിന് ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയും കേസെടുത്തെന്ന് സി.ഐ എൻ സുരേഷ് കുമാർ പറഞ്ഞു.
ആലുവ മേഖലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. കുട്ടമശ്ശേരി സ്വദേശിയായ കെട്ടിടനിർമാണ കരാറുകാരന്റെ ബന്ധുവിന്റെയാണ് ചടങ്ങ്. ഇദ്ദേഹം രോഗലക്ഷണങ്ങളോടെ ചടങ്ങിലും ആശുപത്രികളിലും എത്തിയിരുന്നു. കൂടുതൽ പേരിലേക്ക് രോഗം പടർന്നതോടെ ആലുവ മുനിസിപ്പാലിറ്റിയിലും കീഴ്മാട് പഞ്ചായത്തിലും നിയന്ത്രണം കർക്കശമാക്കിയിരിക്കുകയാണ്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ കണ്ടെയ്ൻമെന്റ് സോണാക്കുമെന്ന് മന്ത്രി വി എസ്. സുനിൽ കുമാർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ