ശസ്ത്രക്രിയ നടത്തിയത് സീനിയർ ഡോക്ടർ; രോഗിയുടെ വയറ്റിനുള്ളിൽ കൊടിൽ; മുഖ്യമന്ത്രിക്ക് പരാതിയുമായി 51കാരി

സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർസെപ്സ്) കണ്ടെത്തി
ശസ്ത്രക്രിയ നടത്തിയത് സീനിയർ ഡോക്ടർ; രോഗിയുടെ വയറ്റിനുള്ളിൽ കൊടിൽ; മുഖ്യമന്ത്രിക്ക് പരാതിയുമായി 51കാരി

തൃശൂർ: സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർസെപ്സ്) കണ്ടെത്തി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തിയാണ് ഇത് പുറത്തെടുത്തത്. ആശുപത്രി അധികൃതരുടെ അലംഭാവത്തിനെതിരെ ആക്ഷേപം ശക്തമാണ്. 

ഓട്ടോ ഡ്രൈവറായ കൂർക്കഞ്ചേരി സ്വദേശി മാളിയേക്കൽ ജോസഫ് പോളിന്റെ വയറ്റിൽ നിന്നാണ് ശസ്ത്രക്രിയ നടത്തുമ്പോൾ വസ്തുക്കൾ എടുത്ത് മാറ്റിവെക്കാൻ ഉപയോഗിക്കുന്ന കൊടിൽ കണ്ടെടുത്തത്. മെഡിക്കൽകോളജിലെ സീനിയർ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർക്കെതിരെ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, ജില്ലാ കലക്ടർ,തൃശൂർ എ.സി.പി എന്നിവർക്ക് പരാതി നൽകി. നേരത്തെ മെഡിക്കൽ കോളജിലെ ജോലിക്കൊപ്പം സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തതിനെ തുടർന്ന് നടപടി നേരിട്ടായാളാണ് ഡോക്ടർ.  ജോസഫ് പോളിന് രണ്ട് ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിൽ ഏത് ശസ്ത്രക്രിയക്കിടെയാണ് ഉപകരണം വയറിനുള്ളിലിട്ട് തുന്നിച്ചേർത്തതെന്ന് വ്യക്തമായിട്ടില്ല.

മഞ്ഞപ്പിത്ത ചികിത്സക്കിടെ പാൻക്രിയാസിൽ തടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ജോസഫ് പോൾ മെഡിക്കൽ കോളജിലെത്തിയത്. മേയ് അഞ്ചിനായിരുന്നു ആദ്യ ശസ്ത്രക്രിയ. ശേഷം അണുബാധയുണ്ടെന്ന് പറഞ്ഞ് 12ന് വീണ്ടും ശസ്ത്രക്രിയ നടത്തി. മേയ് 30നാണ് ഡിസ്ചാർജ് ചെയ്തത്. 

രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ഡോക്ടർ പോളിനെ കാണാൻ പോയപ്പോൾ സി.ടി. സ്കാൻ എടുത്തു കാണിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ജൂലൈ ആറിന് വീണ്ടും അഡ്മിറ്റാകാൻ പറഞ്ഞു. പഴുപ്പ് ഉണ്ടെന്നും ജൂലൈ ഏഴിന് ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നുമാണ് ഡോക്ടർ പറഞ്ഞത്. ഇതിൽ സംശയം തോന്നി ഒരു ലാബിൽ ചെന്ന് വയറിന്റെ എക്സ്റേ എടുത്തപ്പോളാണ് ശസ്ത്രക്രിയ ഉപകരണം ഉള്ളിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് വാങ്ങി ഒമ്പതിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com