കോട്ടയം : ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നു പുലര്‍ച്ചെ 2 മുതല്‍ 4 വരെ 48 തൊഴിലാളികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മാർക്കറ്റ് അടച്ചേക്കുമെന്നാണ് സൂചന.
ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്കു മാറ്റി. മത്സ്യവ്യാപാരികളില്‍നിന്നു പെട്ടികള്‍ എടുത്ത് അടുക്കിവയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗം കണ്ടെത്തിയത്.
രണ്ടു പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റില്‍നിന്നു മീന്‍ എടുത്തു വില്‍പന നടത്തുന്നവരുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കും. മങ്കര കലുങ്ക് സ്വദേശി 13-ന് ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പനിക്കു ചികിത്സ തേടിയിരുന്നു.
മത്സ്യമാര്‍ക്കറ്റിലെ 38 പേരെയും പച്ചക്കറി മാര്‍ക്കറ്റിലെ പത്തു പേരെയുമാണു പരിശോധനയ്ക്കു വിധേയരാക്കിയതെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മോഹന്‍ദാസ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും സമ്പര്‍ക്കപ്പട്ടിക ഏറെ വിപുലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ