'ഒരിക്കല്‍ വന്നാല്‍ പിന്നെ വരില്ല; ജലദോഷം പോലെയുള്ള അസുഖം; കുട്ടികള്‍ക്ക് ദോഷകരമല്ല'; കോവിഡുമായി ബന്ധപ്പെട്ട വസ്തുതാ വിരുദ്ധമായ  പ്രചാരണങ്ങള്‍

അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരിടപെടലും ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുതെന്ന് പിണറായി
'ഒരിക്കല്‍ വന്നാല്‍ പിന്നെ വരില്ല; ജലദോഷം പോലെയുള്ള അസുഖം; കുട്ടികള്‍ക്ക് ദോഷകരമല്ല'; കോവിഡുമായി ബന്ധപ്പെട്ട വസ്തുതാ വിരുദ്ധമായ  പ്രചാരണങ്ങള്‍

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് നിരവധി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 
അപരിചിതമായ പ്രതിസന്ധികളെ നേരിടുമ്പോള്‍ ഇത് സ്വാഭാവികമാണ്. പ്രകൃതിയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകുമ്പോള്‍ അശാസ്ത്രീയ മാര്‍ഗങ്ങളുടെ പിന്നാലെ പോകുന്നത് ഒരു പ്രവണത തന്നെയാണ്. പ്രതിവിധിയായി ശാസ്ത്രീയ പിന്‍ബലമില്ലാത്ത മാര്‍ഗങ്ങളെയും ആശ്രയിക്കാറുണ്ടെന്ന് പിണറായി പറഞ്ഞു

കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണ്. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ശരീരത്തില്‍ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം. മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കല്‍ വന്നു ഭേദപ്പെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.

മറ്റൊരു കൂട്ടര്‍ പറയുന്നത് ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. നാം കൃത്യമായി ഓര്‍മിക്കേണ്ടത് ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്റെ പിന്‍ബലമില്ല എന്നതാണ്.

ഈ രോഗം ഭേദപ്പെടുത്താവുന്ന സ്‌പെഷ്യലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ല. ഒരു വാക്‌സിന്‍ ഫലപ്രദമാണ് എന്നുറപ്പുവരുത്താന്‍ 12 മുതല്‍ 18 മാസം വരെയെടുക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്.കോവിഡ് 19 ഉമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതായത് ഇനിയും സമയമെടുക്കും.

അതിനുമുമ്പു തന്നെ വാക്‌സിനും മരുന്നുമൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ ശാസ്ത്രലോകത്തിനു കഴിയട്ടെ എന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ശാസ്ത്രലോകം അതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പിന്തുണ നല്‍കുകയാണ് ഉത്തരവാദിത്തബോധമുള്ള ഏതൊരാളും ചെയ്യേണ്ടത്. അവരുടെ പ്രവര്‍ത്തങ്ങളെ അട്ടിമറിക്കാനുതകുന്ന വിധത്തില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരിടപെടലും ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുതെന്ന് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com