കണ്ണൂരൂമായി ബന്ധിപ്പിക്കുന്ന ഇടറോഡുകള്‍ അടച്ചു, പാലങ്ങളില്‍ ഗതാഗത നിരോധനം; കാസര്‍കോട് കടുത്ത നിയന്ത്രണം

സമ്പര്‍ക്ക വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് കടുത്ത നിയന്ത്രണം.
കണ്ണൂരൂമായി ബന്ധിപ്പിക്കുന്ന ഇടറോഡുകള്‍ അടച്ചു, പാലങ്ങളില്‍ ഗതാഗത നിരോധനം; കാസര്‍കോട് കടുത്ത നിയന്ത്രണം

കാസര്‍കോട്: സമ്പര്‍ക്ക വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് കടുത്ത നിയന്ത്രണം. ദേശീയ പാത ഒഴികെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടച്ചു. ഒളവറ തലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ-ചിറ്റാരിക്കല്‍ പാലങ്ങളാണ് അടച്ചത്. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നിയന്ത്രണം കടുപ്പിച്ചത്. അതേസമയം മുന്നറിയിപ്പില്ലാതെ റോഡുകളും പാലങ്ങളും അടച്ചത് യാത്രക്കാരെ വലച്ചു. 

കാസര്‍കോട് പൊതുഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി പ്രദേശമായ പുളിങ്ങോമിലെ പാലം ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് അടച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.  മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ആംബുലന്‍സ് അടക്കം ഒരു വാഹനവും കടത്തി വിടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍കോട് ജില്ലയില്‍ ഇന്നു മുതല്‍ ഈ മാസം 31 വരെ പൊതുഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി,  സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. ഓട്ടോകള്‍ക്കും ടാക്‌സികള്‍ക്കും നിയന്ത്രിതമായി മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളു. ജില്ലയിലെ സ്ഥിതി അതീവഗുരുതരമാണെന്നും സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇന്നലെ ജില്ലയില്‍ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 274 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

ജില്ലയില്‍ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കൂവെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.വ്യാപാര സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം. കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com