കൊച്ചി : എറണാകുളം ജില്ലയിൽ ഇപ്പോൾ സമൂഹവ്യാപന സാധ്യതയില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. എന്നാൽ ആശങ്ക ഒഴിഞ്ഞു എന്നല്ല അർത്ഥം. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. ഇല്ലെങ്കിൽ സ്ഥിതി വഷളാക്കിയേക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ജില്ലയിലെ ചെല്ലാനത്ത് സ്ഥിതി സങ്കീർണ്ണമാണ്. ഇവിടെ കൂടുതൽ കോവിഡ് പരിശോധന നടത്തും. ചെല്ലാനം മേഖലയിൽ നിന്നും കൂടുതൽ മേഖലയിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ വേണ്ടിയുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചെല്ലാനത്തിന് മാത്രമായി നോഡൽ ഓഫീസറെ നിയമിക്കും.
ജില്ലയിലെ തീരദേശത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല. തീരദേശ ലോക്ക്ഡൗണിൽ സർക്കാർ തീരുമാനം വന്നശേഷം പരിഗണിക്കും. തീരദേശത്ത് ആളുകൾ തിങ്ങിപ്പാർക്കുന്നതിനാൽ വൈറസ് ബാധ കത്തിപ്പടരാൻ സാധ്യതയുണ്ട്. അതിനാൽ കടുത്ത നിയന്ത്രണം പുലർത്താൻ ജനങ്ങൾ ശ്രദ്ധിക്കണം. എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ ഞായറാഴ്ച തുറക്കുമെന്നും മന്ത്രി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ