പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്ലാസ്മ തെറാപ്പി ഫലം കണ്ടു, കോവിഡ് മുക്തരായി ഷിഹാബും അബ്ദുല്‍ കരീമും; സംതൃപ്തിയോടെ മുഹമ്മദാലിയും ഫുഖാറും

പ്ലാസ്മ തെറാപ്പി ഫലം കണ്ടു, കോവിഡ് മുക്തരായി ഷിഹാബും അബ്ദുല്‍ കരീമും; സംതൃപ്തിയോടെ മുഹമ്മദാലിയും ഫുഖാറും

മലപ്പുറം: കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര്‍ കൂടി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തരായി  വീട്ടിലേക്ക് മടങ്ങി. വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് ഷിഹാബ്(36), താനാളൂര്‍ സ്വദേശി അബ്ദുല്‍ കരീം(55) എന്നിവരാണ് ആശുപത്രി വിട്ടത്. കോവിഡ് മുക്തരായ മുഹമ്മദാലിയും അബ്ദുല്‍ ഫുഖാറുമാണ് ഇവര്‍ക്ക് പ്ലാസ്മ നല്‍കിയത്.  

സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മുഹമ്മദ് ഷിഹാബ് ജൂണ്‍ 19നാണ് നാട്ടിലെത്തിയത്. 22ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പള്‍മിനറി ട്യൂബര്‍കുലോസിസ്, കടുത്ത ന്യുമോണിയ, വാതം,  അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നീ അവസ്ഥകള്‍ കണ്ടെത്തിയതോടെ സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി നടത്തി.

മുംബെയില്‍ നിന്ന് മെയ് 23നാണ് അബ്ദുല്‍ കരീം നാട്ടിലെത്തിയത്. 31ന് രോഗം സ്ഥിരീകരിച്ചു. കടുത്ത ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നീ രോഗാവസ്ഥകള്‍ ഉണ്ടായിരുന്ന അബ്ദുല്‍ കരീം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി നടത്തി. രോഗം ഭേദമായതോടെ സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അനുവാദത്തോടെ ഇരുവരെയും  സ്‌റ്റെപ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റി.

രണ്ട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതിന്റെ സന്തോഷത്തിലാണ് പ്ലാസ്മ ദാതാക്കളായ മുഹമ്മദാലിയും അബ്ദുല്‍ ഫുഖാറും. ഏപ്രില്‍ പത്തിനാണ് കോഴിച്ചെന സ്വദേശിയായ മുഹമ്മദാലിക്ക് കോവിഡ് ബാധിച്ചത്. 18ന് വീട്ടിലേക്ക് മടങ്ങി. തൂവക്കാട് സ്വദേശിയായ അബ്ദുല്‍ ഫുഖാറിന് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 25ന് കോവിഡ് ഭേദമായി ആശുപത്രി വിട്ടു.

മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം.പി ശശി, നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു എന്നിവര്‍ രോഗമുക്തരായവരെ  യാത്രയയക്കാന്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com