തിരുവനന്തപുരം: സ്വർണക്കടത്തുകേസിന്റെ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ കുറ്റവാളികൾ പിടിയിലാകട്ടേയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സരിത്തിന്റെ മൊഴിയിൽ മുൻ ഉപദേഷ്ടാവ് ശിവശങ്കറിന് സ്വർണക്കടത്ത് അറിയാമായിരുന്നുവെന്ന് ഉണ്ടല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
പിഡബ്ല്യുസിയുമായി ബന്ധപ്പെട്ട് യാതൊന്നും അറിയിക്കാനില്ല. പിഡബ്ല്യുസിയുടെ ഓഫീസ് സെക്രട്ടേറിയറ്റിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ കുറിപ്പ് എഴുതിയാൽ സർക്കാർ തീരുമാനമാകില്ല. അതിനുമേൽ നടപടികൾ വന്ന് അംഗീകാരമായാൽ മാത്രമേ തീരുമാനമാകൂ. പല നിർദേശങ്ങളും വന്നു. ഇത് അംഗീകരിച്ചാൽ മാത്രമേ സർക്കാരിന്റെ തീരുമാനമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സർക്കാറിനെതിരെ വിമർശനമുണ്ടായിട്ടില്ല. സർക്കാറിന്റെ പ്രതിച്ഛായ കുറഞ്ഞോ വർധിച്ചോ എന്നത് പിന്നീട് അറിയാൻ സാധിക്കും. സർക്കാറിനെതിരെയുള്ള പ്രചാരണം നേരത്തേ ഉന്നയിക്കണമെന്ന് തീരുമാനിച്ചിരുന്നതായും ചിലർ അതിനായി തെറ്റായ മാർഗങ്ങൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പ്രചാരണം പോലുമുണ്ടായി. ഇത് അറിഞ്ഞുകൊണ്ട് സർക്കാറിന്റെ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു. സ്വർണക്കടത്തുകേസിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ