എല്ലാം നിയന്ത്രിക്കുന്നത് 'മാഡം' ; സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ ശിവശങ്കറുമായി നാലുതവണ കൂടിക്കാഴ്ച നടത്തിയെന്ന് സന്ദീപിന്റെ മൊഴി ; ഗണ്‍മാനും 'ബാഗ് ' ഏറ്റുവാങ്ങി 

ആറുമാസം മുന്‍പും ബാഗേജ് ഏറ്റുവാങ്ങി. സരിത് ഇല്ലാത്തപ്പോഴാണു തന്നെ വിട്ടിരുന്നത്
എല്ലാം നിയന്ത്രിക്കുന്നത് 'മാഡം' ; സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ ശിവശങ്കറുമായി നാലുതവണ കൂടിക്കാഴ്ച നടത്തിയെന്ന് സന്ദീപിന്റെ മൊഴി ; ഗണ്‍മാനും 'ബാഗ് ' ഏറ്റുവാങ്ങി 

തിരുവനന്തപുരം : നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിക്കുന്നതു സ്വപ്ന സുരേഷ് ആണെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. എത്തുന്ന സ്വര്‍ണം റമീസിന് നല്‍കുന്ന ജോലി മാത്രമാണ് തനിക്കുള്ളതെന്നും സന്ദീപ് നായര്‍ അന്വേഷണസംഘത്തോട് പറഞ്ഞു. ദുബായില്‍ നിന്നു കയറ്റി അയയ്ക്കുന്ന രീതി സ്വപ്നയ്ക്കു മാത്രമേ അറിയൂ. അവര്‍ തങ്ങള്‍ക്ക് 'മാഡം' ആണെന്നും സന്ദീപ് വ്യക്തമാക്കി.

സ്വപ്നയുടെ ഫ്‌ലാറ്റിലെ സൗഹൃദ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും താനും നാലുതവണ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ടെന്നും സന്ദീപ് അറിയിച്ചു. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്‌ലാറ്റില്‍ കാറില്‍ എത്തിച്ചിരുന്നു. നാലുതവണയും ഫ്‌ലാറ്റില്‍ സരിത്തുമുണ്ടായിരുന്നു എന്നും സന്ദീപ് മൊഴി നല്‍കി.  

സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ്. ഒന്നും രണ്ടും പ്രതികളാണ് സരിത്തും സ്വപ്നയും. അതേസമയം സന്ദീപാണ് സ്വര്‍ണക്കടത്തില്‍ സൂത്രധാരന്‍ എന്നാണ് എന്‍ഐഎ, കസ്റ്റസ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍, സന്ദീപിനെ പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണ ബാഗേജ് ഗണ്‍മാന്‍ ജയഘോഷും ഏറ്റുവാങ്ങിയിരുന്നു. വിമാനത്താവള കാര്‍ഗോയില്‍ വന്ന ബാഗേജുകള്‍ സ്വപ്നയുടെ നിര്‍ദേശപ്രകാരം താന്‍ ഏറ്റുവാങ്ങി അവര്‍ക്കു കൈമാറിയിട്ടുണ്ടെന്ന് ജയഘോഷ് പറഞ്ഞതായാണ് വിവരം. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തല്‍.

ആറുമാസം മുന്‍പും ബാഗേജ് ഏറ്റുവാങ്ങി. സരിത് ഇല്ലാത്തപ്പോഴാണു തന്നെ വിട്ടിരുന്നത്. സ്വര്‍ണമാണു കടത്തിയിരുന്നതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങളോളം വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നതിനാല്‍ അവിടെയുള്ള പരിചയങ്ങള്‍ പലപ്പോഴും ഈ സംഘത്തിനു വേണ്ടി ഉപയോഗിച്ചുവെന്നും ജയഘോഷ് മൊഴി നല്‍കി. ഇയാളില്‍ നിന്നു ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com