ന്യൂഡല്‍ഹി : സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍ ഭാനുമതി വിരമിച്ചു. ഇന്നലെയാണ് ജസ്റ്റിസ് ഭാനുമതി സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. ഇതോടെ ശബരിമല വിഷയം ഉള്‍പ്പടെ പരിഗണിക്കുന്ന ജസ്റ്റിസ് ഭാനുമതി കൂടി അംഗമായ ഒന്‍പത് അംഗ വിശാല ഭരണഘടനാബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടി വരും.
മതാചാരങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുമോ എന്നതുള്‍പ്പടെയുളള സുപ്രധാന വിഷയങ്ങള്‍ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒന്‍പത് അംഗ ബെഞ്ചിലെ ഏക വനിത അംഗമായിരുന്നു ജസ്റ്റിസ് ഭാനുമതി. ജസ്റ്റിസ് ഭാനുമതി ഒഴിയുന്നതോടെ സുപ്രീം കോടതിയില്‍ ഇനി അവശേഷിക്കുന്ന വനിതാ ജഡ്ജിമാര്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുമാണ്. ജസ്റ്റിസ് ഭാനുമതിയുടെ ഒഴിവിലേക്ക് ഭരണഘടനാബെഞ്ചിൽ വനിത ജഡ്ജിമാരെയാണോ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല.
2017 ല്‍ ശബരിമല യുവതി പ്രവേശന വിഷയം അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട മൂന്നംഗ ബെഞ്ചിലും ജസ്റ്റിസ് ഭാനുമതി അംഗമായിരുന്നു. നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി വധശിക്ഷയ്ക്ക് വഴിയൊരുക്കിയത് ജസ്റ്റിസ് ഭാനുമതിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു. വധശിക്ഷയ്ക്ക് എതിരെ പ്രതികള്‍ അവസാന മണിക്കൂറില്‍ നല്‍കിയ ഹര്‍ജി അര്‍ദ്ധരാത്രി വാദം കേട്ട് തള്ളിയതും ജസ്റ്റിസ് ഭാനുമതിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്.
സുപ്രീംകോടതി ജഡ്ജിയായ ആറാമത്തെ വനിതയായി 2014 ലാണ് തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് ഭാനുമതി സ്ഥാനമേല്‍ക്കുന്നത്.1988ലാണ് ജസ്റ്റിസ് ഭാനുമതി തമിഴ്‌നാട്ടില്‍ ജില്ലാ ജഡ്ജിയായി നിയമിതയായത്. 2003-ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. 2013-ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി നിയമിതയായി. 2014 ഓഗസ്റ്റ് 13 നാണ് ഭാനുമതി സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ