തിരുവനന്തപുരം: കീം എൻട്രൻസ് പരീക്ഷ നടത്തിയതിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിലെ 38 പരീക്ഷാ സെൻററുകളിൽ ഒരിടത്താണ് ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചത്. ഇന്ന് കോവിഡ്ബാധയുണ്ടായവർ പരീക്ഷ എഴുതിയത് അവിടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരമനയിലെ സെൻററിൽ പരീക്ഷ എഴുതിയ കുട്ടി പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലാണ് പരീക്ഷ എഴുതിയത്. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല. തൈക്കാട് പരീക്ഷ എഴുതിയ കുട്ടികൾക്കൊപ്പം ഉള്ള മറ്റുകുട്ടികളെ നിരീക്ഷണത്തിലാക്കും. കോട്ടൺഹില്ലിൽ പരീക്ഷ എഴുതിയ കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്നത് പരിശോധിക്കും. ആശങ്കപ്പെടേണ്ടതായ സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രിപ്പിൾ ലോക്ക്ഡൗണിന് ഇടയിൽ തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പട്ടത്തെ പരീക്ഷ സെന്ററിൽ ഉൾപ്പെടെ സാമൂഹിക അകലം പാലിക്കാതെ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചാണ് വിദ്യാർഥികളും മാതാപിതാക്കളും കൂട്ടം കൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ