കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിലെ പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണമിറക്കിയതായി സൂചന. ഒരു മുതിർന്ന സംവിധായകന്റെയും ന്യൂജെൻ സംവിധായകന്റെയും ചിത്രങ്ങൾ ഇതിൽപ്പെടും. ഇവരടക്കം സിനിമാ രംഗത്തെ പലരിൽ നിന്ന് എൻഐഎ വിവരങ്ങൾ തേടി. ഫൈസൽ തന്ത്രശാലിയായ കുറ്റവാളിയാണെന്നും എൻഐഎ അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചിത്രങ്ങൾക്കു വേണ്ടി പണമിറക്കിയെങ്കിലും സിനിമാ നിർമാണത്തിന്റെ ഒരുഘട്ടത്തിലും ഫൈസൽ ഇടപെട്ടില്ലെന്നാണ് അറിയുന്നത്. ഫൈസലിന്റെ അടുത്ത സുഹൃത്തു വഴിയാണ് പണമെത്തിച്ചത്. സിനിമ വിജയിച്ചാൽ പങ്കിടേണ്ട ഓഹരികളെക്കുറിച്ചും ഇയാളാണ് സംസാരിച്ചിരുന്നത്.
ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുവരാനാണ് എൻഐഎ ശ്രമിക്കുന്നത്. പാസ്‌പോർട്ട് റദ്ദാക്കി ഫൈസലിനെ കസ്റ്റഡിയിൽ എടുത്ത ദുബായ് പൊലീസ് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ