തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ വ്യാജ സീല്‍ ഉണ്ടാക്കിയത് തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ കടയില്‍ വെച്ച്. വ്യാജസീലുണ്ടാക്കിയ കട അന്വേഷണസംഘം കണ്ടെത്തി. തെളിവെടുപ്പിനിടെ കേസിലെ ഒന്നാംപ്രതി സരിത്താണ് എന്‍ഐഎയ്ക്ക് കട ചൂണ്ടിക്കാണിച്ചു കൊടുത്തത്.
തെളിവെടുപ്പിനായി കൊച്ചിയിൽനിന്ന് പുലർച്ചെ തിരിച്ച സംഘം 11 മണിയോടെയാണ് തലസ്ഥാനത്തെത്തിയത്. ആദ്യം പൊലീസ് ക്ലബ്ബിലാണ് സരിത്തിനെ എത്തിച്ചത്. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പൊലീസ് ക്ലബ്ബിൽനിന്ന് സന്ദീപിന്റെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഈ വീട്ടിൽ ഗൂഢാലോചന നടന്നതായാണ് എൻഐഎ സംശയിക്കുന്നത്.
നേരത്തെ ഇവിടെ നടത്തിയ റെയ്ഡിൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. സരിത്തിനെ നന്ദാവനത്തെ ബാറിലെത്തിച്ചും എൻഐഎ സംഘം തെളിവെടുത്തു. സ്വർണക്കടത്തിന്റെ ഗൂഢാലോചന നടന്നതായി എൻഐഎ കരുതുന്ന ഹെദർ ഫ്ലാറ്റ്, അമ്പലംമുക്കിലെയും വെള്ളയമ്പലം ആൽത്തറയിലുമുള്ള സ്വപ്നയുടെ രണ്ട് വാടക ഫ്ലാറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സരിത്തിനെ കൊണ്ട് തെളിവ് ശേഖരിക്കുമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ