സ്വപ്‌നയും സന്ദീപും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍; സരിത്തുമായി തിരുവനന്തപുരത്ത് തെളിവെടുപ്പ്

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും നാല് ദിവസത്തേക്ക് കൂടി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
ഫോട്ടോ: എ സനേഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
ഫോട്ടോ: എ സനേഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും നാല് ദിവസത്തേക്ക് കൂടി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെ ഇവര്‍ കസ്റ്റഡിയില്‍ തുടരും. ഇവരുടെ ജാമ്യഹര്‍ജി 24ന് പരിഗണിക്കും. 

ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാന്‍ സമയം വേണമെന്ന ആവശ്യം എന്‍ഐഎ കോടതിയെ അറിയിച്ചു. അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം. എന്നാല്‍ നാലുദിവസത്തേക്കാണ് കോടതി കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട്  കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ തെളിവെടുപ്പിനായി എന്‍ഐഎ തിരുവനന്തപുരത്ത് എത്തിച്ചു. അതിരാവിലെ കൊച്ചിയില്‍ നിന്ന് തിരിച്ച അന്വേഷണ സംഘം തിരുവനന്തപുരത്തെ പൊലീസ് ക്ലബിലേക്ക് എത്തി. അവിടെ നിന്നാണ് തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവെടുപ്പാണ് തലസ്ഥാന നഗരത്തില്‍ നടക്കുന്നത്. 

രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ കേസെന്ന നിലയിലാണ് ദേശീയ അന്വേഷണ ഏജന്‍സി സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്നത്. ഏയര്‍പോര്‍ട്ട് കാര്‍ഗോ അടക്കമുള്ള ഇടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. 

അതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍  നല്‍കിയ ജാമ്യ ഹര്‍ജി 24ന് പരിഗണിക്കും. യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് ഇരുവരുടേയും വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com