ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം, മത്സ്യബന്ധനത്തിനും വിപണനത്തിനും വിലക്ക്; മാരാരിക്കുളത്ത് മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 

സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. മാരാരിക്കുളം പഞ്ചായത്തിലെ 15,19,21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും 29 വരെ വിലക്ക് ഏര്‍പ്പെടുത്തി. കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ ആലപ്പുഴ ജില്ലയുടെ തീരമേഖലകളില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു. ഇപ്പോള്‍ ജില്ല മുഴുവനും മത്സ്യബന്ധനത്തിനും വിപണനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

ജില്ലയില്‍ ഇന്നലെ മാത്രം 46 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. പതിനൊന്നു പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. ഇതോടെ ആകെ 647 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ച ചെട്ടികാട് സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള എട്ട് പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഴുപുന്ന സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ടും രണ്ട് പേര്‍ക്ക് രോഗബാധ ഉണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com