തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിട്ടനിലയിലായത് സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘമാണ് തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സെക്രട്ടറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ ആരും കാണരുതെന്ന ലക്ഷ്യത്തോടെയാണ് ഈ മാസം 13ന് ചീഫ് സെക്രട്ടറി ഒരു ഉത്തരവിറക്കിയത്. ഇടിമിന്നല്‍ കാരണം സിസി ടിവിയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
നൂറ് കണക്കിനാളുകളെയാണ് കിന്‍ഫ്രയിലൂടെ നിയമനം നടത്തുന്നത്. ഇത് നിയമവിരുദ്ധമായ നടപടിയാണ്. 20 ലക്ഷം രൂപ മിന്‍് എന്ന് സ്ഥാപനം വഴി നല്‍കുന്നു. നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനുള്ള അധികാരം ചീഫ് സെക്രട്ടറിക്ക് ഇല്ല. ചീഫ് സെക്രട്ടറി തെളിവുകള്‍ നശിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏഴുപേര്‍ക്കുമുള്ള ബന്ധത്തിന് ഒരു തെളിവും ഇല്ലാതിരിക്കാനാണ് ഈ തെളിവുകള്‍ നശിപ്പിക്കുന്നത്. ഇത് എന്‍ഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്രമിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ വരുമ്പോഴുണ്ടാകുന്ന രോഷം പ്രതിപക്ഷത്തിന്റെ തലയില്‍ വെച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ