തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ ഒരു കൊല്ലം സ്വദേശിക്കും കോവിഡ്; ആശങ്കയേറ്റി കീം
തിരുവനന്തപുരം; തിരുവനന്തപുരത്ത് വന്ന് കീം പരീക്ഷയെഴുതിയ കൊല്ലം സ്വദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കൈമനത്ത് വന്ന് കീം പരീക്ഷയെഴിതിയ കൊല്ലം അഞ്ചൽ കൈതടി സ്വദേശിയായ വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ അച്ഛന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക ഉയരുകയാണ്.
തിരുവനന്തപുരം കൈമനത്തെ മന്നം റസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ ഇരുപതാം നമ്പർ മുറിയിൽ പരീക്ഷ എഴുതിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിയുടെ കൂട്ടിനായെത്തിയ ഒരു രക്ഷിതാവിനുമാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനും കോഴിക്കോട് ഒരു വിദ്യാർത്ഥിക്കുമാണ് രോഗബാധ. വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കൊവിഡ് വ്യാപനം ഉയരുന്നതിനിടെ കീം പരീക്ഷ നടത്തുന്നതിൽ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക ഉയർത്തിയതാണ്. എന്നാൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കി സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോയി. ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരുന്ന തലസ്ഥാനത്തെ പരീക്ഷാകേന്ദ്രത്തിൽ ആളുകൾ കൂട്ടം കൂടിയത് വലിയ ചർച്ചയായിരുന്നു. തെക്കാട് ബിഎഡ് സെന്‍ററിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കും കരമന ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കന്‍ററി സ്കൂളിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ