കൊച്ചി; കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലുവയിലും സമീപ പ്രദേശങ്ങളിലും കർഫ്യൂ. അർധരാത്രി മുതലാണ് കർഫ്യൂ നിലവിൽ വന്നത്. ആലുവയിലെ ക്ലസ്റ്റർ സമീപ പ്രദേശങ്ങളിൽ കൂടി വ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ആലുവ നഗരസഭ, ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കടുത്ത നിയന്ത്രണങ്ങൾ.
അവശ്യ സർവിസുകൾ മാത്രമേ പ്രദേശത്ത് അനുവദിക്കൂ. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യ വസ്തുക്കളുടെ സംഭരണം എന്നീ കാര്യങ്ങൾക്കു മാത്രം കൺടൈൻമെൻറ് സോണിന് പുറത്തേക്ക് പോകാം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ബേക്കറികളും 10-2 പ്രവർത്തിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. പാൽ വില്പന 7-9 അനുവദിക്കും.
മെഡിക്കൽ ആവശ്യങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ദേശിയ പാതയിലൂടെ സഞ്ചാരം അനുവദിക്കും. കൺടൈൻമെൻറ് സോണിൽ വാഹനം നിർത്താനോ പുറത്തിറങ്ങാനോ പാടില്ല.കൺടൈൻമെൻറ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും താല്കാലികമായി റദ്ദാക്കി. വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പൊലീസിനെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും റവന്യൂ ഉദ്യോഗസ്ഥരെയും അറിയിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ