തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 724 പേരാണ്. വിദേശത്തുനിന്നത്തിയ 64 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 68 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,995 ആയി.
കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 167
കൊല്ലം 133
പത്തംതിട്ട 23
കോട്ടയം 50
ഇടുക്കി 29
ആലപ്പുഴ 44
എറണാകുളം 69
തൃശൂര്‍ 33
പാലക്കാട് 58
മലപ്പുറം 58
കോഴിക്കോട് 82
വയനാട് 15
കണ്ണൂര്‍ 18
കാസര്‍കോട് 106
കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന് 1,346 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 9371 പേരാണ്.
ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1,09,635 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 453.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. എന്നാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സാഹചര്യം കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, പൂന്തുറ, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.
പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആണ്. സമ്പര്‍ക്കം മൂലം ഇവിടെ 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ വലിയ തോതിലുള്ള രോഗവ്യാപനം ദൃശ്യമല്ല.
കോട്ടയത്ത് ചങ്ങനാശ്ശേരിക്കും പായിപ്പാടിനു പുറമേ പാറത്തോട്, പളളിക്കത്തോട് എന്നിവയാണ് കോവിഡ് ക്ലസ്റ്ററുകള്‍.
ഇടുക്കിയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഇല്ല. സമ്പര്‍ക്കം മൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ കൊന്നത്തടി, രാജക്കാട് എന്നിവയാണ്.
എറണാകുളത്തെ പ്രധാന ക്ലസ്റ്ററായ ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്.
തൃശ്ശൂരില്‍ സമ്പര്‍ക്ക വ്യാപനം കൂടുകയാണ്. 40 തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. ഇരിങ്ങാലക്കുട നഗരസഭയില്‍നിന്ന് മുരിയാട് പഞ്ചായത്തിലേക്ക് രോഗം വ്യാപിക്കുകയാണ്. നാളെ വൈകിട്ട് മുതല്‍ ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ