കൊച്ചി : സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കഴിഞ്ഞദിവസം ആലുവയിൽ മരിച്ച നാലാംമൈൽ ചെല്ലപ്പന് കോവിഡ് സ്ഥിരീകരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ചെല്ലപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ച് മരിച്ചു. ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
തലശ്ശേരി സ്വദേശി ലൈല ( 62) ബത്തേരിയിൽ മരിച്ചു. ബംഗലൂരുവിൽ നിന്നെത്തിയ ലൈല ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്നു. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് അവശനിലയിലായ ലൈലയെ സ്വദേശമായ തലശ്ശേരിയിലേക്ക് മെഡിക്കൽ ആംബുലൻസിൽ കൊണ്ടുവരികയായിരുന്നു.
മുത്തങ്ങ വഴി വരുന്നതിനിടെ വയനാട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ബംഗലൂരുവിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് സൂചന.
നേരത്തെ രണ്ടുപേർ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75) ആണ് മരിച്ചത്. കൂടാതെ പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയും(40) കോവിഡ് ബാധിച്ച് മരിച്ചു. അഞ്ജലി തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് നാലുപേരായി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ എണ്ണം 58 ആയി ഉയർന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ