കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷന്റെ കാവൽക്കാരനായ കിച്ചു എന്ന നായയ്ക്ക് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കുട്ടിക്കാലത്ത് സ്റ്റേഷനിൽ വന്നു കയറിയ കിച്ചുവിന്റെ ലോകം പൊലീസ് സ്റ്റേഷനാണ്. ഔദ്യോഗിക പരിവേഷമില്ലാത്ത കാവൽക്കാരനാണ് കിച്ചു.
സ്റ്റേഷന് മുന്നിലുണ്ടായ ബൈക്ക് അപകടത്തിൽ മുൻ കാൽ ഒടിഞ്ഞും ശരീരത്തിൽ പൊള്ളലേറ്റും ആണ് ഒരു വയസ്സുകാരനായ കിച്ചു എന്ന നായ കിടപ്പിലായത്. അപകടത്തിൽ പരുക്കേറ്റ് കിച്ചുവിനെ, സിവിൽ പൊലീസ് ഓഫിസർ നാഗരാജനും ഓട്ടോ ഡ്രൈവർ ആന്റണിയും ചേർന്നു ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചാണ് ചികിത്സിച്ചത്.
രണ്ടു തവണ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതിന് നാഗരാജന് നല്ലൊരുതുക ചെലവായി. കിച്ചു വന്നു കയറിയ അന്നു മുതൽ നാഗരാജൻ ദിവസവും ഒരു പൊതി അവനു കൂടി കരുതാറുണ്ട്. ആന്റണിയും ഒരു പൊതു ചോറ് അവനായി കരുതും. കിച്ചുവിനു മാത്രമല്ല. കല്ലുംതാഴം ജംക്‌ഷനിലെ 3 തെരുവു നായക്കൾക്കും നാഗരാജൻ ദിവസവും ഭക്ഷണം നൽകുന്നുണ്ട്. ഭാര്യ കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനിത കുമാരിയാണ് നായ്ക്കൾക്കു ഭക്ഷണം തയാറാക്കി നൽകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ