ആശുപത്രിക്ക് മുന്നില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, റിപ്പോര്‍ട്ട് തേടി കലക്ടര്‍

ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
ആശുപത്രിക്ക് മുന്നില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, റിപ്പോര്‍ട്ട് തേടി കലക്ടര്‍

കൊച്ചി: ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് മരിച്ചത്. ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നാണ് ആരോപണം. രാവിലെ 9.15 ഓടേയാണ് ഇദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. ഉടനെ തന്നെ ആംബുലന്‍സ് വരുത്തിച്ച് ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ആരോപണം. ഇദ്ദേഹം പത്തുമണിയോടെയാണ് മരിക്കുന്നത്. ഇതുവരെ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം ക്യാഷ്വലിറ്റിയിലാണ് കൊണ്ടുപോയത്. എന്നാല്‍ ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടുന്നുണ്ട് എന്ന് പറഞ്ഞതോടെ കോവിഡ് സംശയത്തില്‍ വിജയനോട് പനി വാര്‍ഡിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ഇവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കോവിഡ് വാര്‍ഡിലേക്ക് കൊണ്ടുപോയി. ഇതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

മുക്കാല്‍ മണിക്കൂറോളം ചികിത്സ നിഷേധിച്ചതായി ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. നടന്ന് ആംബുലന്‍സില്‍ കയറിയ ആളാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ചതെന്നും ഡ്രൈവര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com