ഏറ്റുമാനൂര്‍ ഹൈറിസ്‌ക് മേഖല; പച്ചക്കറി മാര്‍ക്കറ്റിലെ 33 പേര്‍ക്ക് കോവിഡ് 

സ്വകാര്യപച്ചക്കറി വിപണനകേന്ദ്രത്തിലെ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരാണ് രോഗബാധിതര്‍
ഏറ്റുമാനൂര്‍ ഹൈറിസ്‌ക് മേഖല; പച്ചക്കറി മാര്‍ക്കറ്റിലെ 33 പേര്‍ക്ക് കോവിഡ് 

കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥിതി അതീവസങ്കീര്‍ണമെന്ന് ആരോഗ്യവകുപ്പ്. പച്ചക്കറി മാര്‍ക്കറ്റിലെ 50 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മത്സ്യമാര്‍ക്കറ്റില്‍ 5 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യപച്ചക്കറി വിപണനകേന്ദ്രത്തിലെ 50തൊഴിലാളികളുടെ സ്രവമാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ജില്ലയില്‍ ഇന്നലെ 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 38 പേര്‍ക്കു രോഗമുക്തി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നവരാണ്. കുമരകം സൗത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും മകള്‍ക്കും മാതാപിതാക്കള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.തെങ്ങണയിലെ ഒരു കുടുംബത്തിലെ രണ്ടു പേരും ചീരംചിറയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന എഴുപതുകാരനും ഭാര്യയും മൂലവട്ടത്ത് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന അറുപത്തൊന്നുകാരനും ബന്ധുവായ യുവാവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ബെംഗളൂരുവില്‍നിന്ന് 14നു കാറില്‍ നാട്ടിലെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വൈക്കം ടിവിപുരത്തെ ഒരു കുടുംബത്തിലെ രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരാള്‍ ഉള്‍പ്പെടെ 38 പേര്‍ രോഗമുക്തരായി. ജില്ലയിലെ 414 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 868 പേര്‍ക്ക് രോഗം ബാധിച്ചു. 454 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു.

ജില്ലയില്‍ 4 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 5 വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കലക്ടര്‍ എം. അഞ്ജന ഉത്തരവിട്ടു. വൈക്കം നഗരസഭയിലെ 13ാം വാര്‍ഡ്, കുമരകം പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചിയിലെ 20ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com