തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര കാർഗോ വഴി സ്വർണം കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്.
നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ ലോക്കറിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കൂടാതെ ഒരു കിലോ സ്വർണവും കണ്ടെടുത്തിരുന്നു. തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപ ലഭിച്ചു. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ച് ലോക്കറില്‍ 64 ലക്ഷവും 982.5 ഗ്രാം സ്വര്‍ണവും കണ്ടെടുത്തത്.
കള്ളക്കടത്തു വഴി സ്വപ്ന സമ്പാദിച്ചതാണ് ഇവയെല്ലാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ വിവാഹസമ്മാനമായി ലഭിച്ചതാണ് സ്വർണമെന്നാണ് സ്വപ്ന അവകാശപ്പെടുന്നത്. അതിനിടെ, സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകി.
കേസിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടും പരിശോധിക്കുന്നുണ്ട്. സ്വപ്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ശിവശങ്കർ മൊഴി നൽകിയിരുന്നു. ഇടക്കാലത്ത് താനും സഹായിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. ലോക്കറിൽ കോടികൾ സൂക്ഷിച്ചിരുന്ന സ്വപ്ന, എന്തിനാണ് ശിവ ശങ്കറിൽ നിന്ന് പണം കൈപ്പറ്റിയതെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ