കാസര്‍കോട്: കാസര്‍കോട് കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണത്തിനെത്തിയവര്‍ക്ക് കോവിഡ്. മാനേജര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുളളവരെ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മറ്റു തൊഴിലാളികള്‍ക്ക് പരിശോധന നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ചട്ടഞ്ചാൽ പുതിയ വളപ്പിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറ്റ ഗ്രൂപ്പ് നിർമിച്ച് സംസ്ഥാന സർക്കാരിനു കൈമാറുന്ന ആശുപത്രിയുടെ പണി ഈ മാസം ഒടുവിൽ പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രിക്കാവശ്യമായ 128 യൂണിറ്റുകളും എത്തിച്ച് ഘടിപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ വിവിധ ടാറ്റ സ്റ്റീൽ പ്ലാന്റുകളിൽ നിർമിച്ച പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ, കോൺക്രീറ്റ് സ്ട്രക്ചറിൽ ഘടിപ്പിക്കുകയാണ് ചെയ്തത്. കുന്നിൻ ചെരിവായതിനാൽ 3 മേഖലകളാക്കി തിരിച്ചാണു നിർമാണം. ആശുപത്രിക്കു ചുറ്റുമുള്ള വേലി, റോഡ്, പ്ലമിങ് ജോലികളാണ് ഇനി ബാക്കിയുള്ളത്
കാസര്‍കോട് ജില്ലയില്‍ ഇന്നലെ 38 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്നലെ 55 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4329പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ