തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചെക്യാടും വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടും കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഒരു കുടുംബത്തിലെ എട്ട് പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് 98 പേരുടെ സാമ്പിൾ പരിശോധിച്ചു. 43 പേർ കൂടി പോസിറ്റീവായി. പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിന് ശേഷം നാട്ടിൽ രണ്ട് വിവാഹ ചടങ്ങുകളും നടന്നു. ഇതിൽ നിരവധി പേർ പങ്കെടുത്തു. ഇതാണ് വ്യാപനം കൂടാൻ ഇടയാക്കിയത്. ഈ ചടങ്ങുകളിൽ പങ്കെടുത്തവരോട് എല്ലാം ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ബത്തേരിയിലും കേസുകൾ കൂടുകയാണ്. ഇവിടെ രോഗ വ്യാപനത്തിന് ഇടയാക്കിയ മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി. അയൽ സംസ്ഥാനത്ത് നിന്ന് തുടർച്ചയായി ചരക്ക് വാഹനം എത്തുന്ന കടയാണിത്.
കോഴിക്കോട് ഇന്നലെ 12 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 20 ലധികം പേർ വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പാടുള്ളതല്ല. ചെക്യാട് പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 30 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ