'ചെലോര് ഇട്ടൊട്ക്കും, ചെലോര് ഇട്ടൊടുക്കൂല, ഞാന്‍ ഇട്ടൊട്ക്കും'; ഫായിസിന് കിട്ടിയ തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മില്‍മ നല്‍കിയ റോയല്‍റ്റി തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഫായിസ്‌ 
'ചെലോര് ഇട്ടൊട്ക്കും, ചെലോര് ഇട്ടൊടുക്കൂല, ഞാന്‍ ഇട്ടൊട്ക്കും'; ഫായിസിന് കിട്ടിയ തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മലപ്പുറം: ഒരു വാട്‌സാപ്പ് വീഡിയോയാണ് ഒറ്റദിവസംകൊണ്ട് ഫായിസിനെ ആളുകളുടെ പ്രിയപുത്രനാക്കിയത്.'ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല..' വാചകം കേരളമാകെ ഏറ്റുചൊല്ലി. ഒടുവില്‍ അതിന്റെ ജനകീയത കണക്കിലെടുത്ത് മില്‍മ പരസ്യവാചകവുമാക്കി. 

ഫായിസിന്റെ വാക്കുകള്‍ മില്‍മ ഏറ്റെടുത്തപ്പോള്‍ അവര്‍ റോയല്‍റ്റിയും ഒപ്പം സമ്മാനങ്ങളും നല്‍കി. പതിനായിരം രൂപയും 14,000 രൂപയുടെ ആന്‍ഡ്രോയിഡ് ടി.വിയും മില്‍മയുടെ എല്ലാ ഉല്‍പന്നങ്ങളുമാണ് ഫായിസിന്റെ വീട്ടിലെത്തി അധികൃതര്‍ കൈമാറിയത്. സമ്മാനമായി ലഭിച്ച തുകയില്‍ അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി അയ്യായിരം പിതാവിന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനും നല്‍കുമെന്ന് ഫായിസ് പറഞ്ഞു. ചെലോര് ഇട്ടൊട്ക്കും, ചെലോര് ഇട്ടൊടുക്കൂല, ഞാന്‍ ഇട്ടൊട്ക്കുമെന്നായിരുന്നു ഫായിസിന്റെ വാക്കുകള്‍. 

കടലാസ് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പറഞ്ഞ'ചെലോര്ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല. ഇന്റേത് റെഡ്യായിട്ടില്ല. ന്നാലും ഞമ്മക്കൊരു കൊയപ്പൂല്യ' എന്ന ഡയലോഗാണ് മലബാര്‍ മില്‍മ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പരസ്യവാചകമാക്കിയിരിക്കുന്നത്.

'ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല. പക്ഷേങ്കി ചായ എല്ലോല്‍തും ശരിയാവും, പാല്‍ മില്‍മ ആണെങ്കില്‍' എന്നാണ് പരസ്യവാചകം. മില്‍മയുടെ പോസ്റ്റിനുതാഴെ പലരും ഫായിസിന് അനുകൂലമായി കമന്റും ചെയ്തിട്ടുണ്ട്. നല്ല പരസ്യവാചകമായതിനാല്‍ ഫായിസിന് തക്ക പ്രതിഫലം കൊടുക്കണമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു

കിഴിശ്ശേരി കുഴിഞ്ഞൊളം അക്കരമ്മല്‍ അബ്ദുള്‍ മുനീറിന്റെ മകനായ അബ്ദുള്‍ ഫായിസ് കുഴിമണ്ണ ഇസ്സത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആരും കാണാതെ മുറിക്കുള്ളില്‍വെച്ചാണ് ഫായിസ് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയത്. സഹോദരിമാരാണ് പിന്നീട് ഇതു കണ്ടെത്തിയത്. അവര്‍ ഗള്‍ഫിലുള്ള പിതാവിന് അയച്ചുകൊടുക്കുകയും അദ്ദേഹം അത് കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തപ്പോളാണ് വീഡിയോ തരംഗമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com