ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ നിര്‍ണായകം, കനത്ത മഴ പെയ്യുമെന്ന് പ്രവചനം; പ്രളയസാധ്യത തളളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പ് 

ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
ഫയല്‍ചിത്രം
ഫയല്‍ചിത്രം

തിരുവനന്തപുരം: ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രണ്ടുദിവസമായി തുടരുന്ന കനത്തമഴയ്ക്ക് വ്യാഴാഴ്ചയോടെ ശക്തികുറയാന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ് ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂരസാധ്യതയുണ്ട്. ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ കേരളത്തിന് നിര്‍ണായകമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളില്‍ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴകുറഞ്ഞ് ഓഗസ്റ്റില്‍ കുറച്ചുദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വകുപ്പ് സൂചന നല്‍കുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ജൂലായ് 31 മുതല്‍ ഓഗസ്റ്റ് ആറുവരെയുള്ള ആഴ്ചയുടെ അവസാനത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂര സാധ്യതയാണ് ഒരാഴ്ചമുമ്പ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. മുന്‍കൂട്ടിയുള്ള പ്രവചനം എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ അനുകൂലമായ അന്തരീക്ഷമാറ്റം അക്കാലത്ത് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഈ മാറ്റം അതിതീവ്രമഴയ്ക്ക് കാരണമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പ്രളയസാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com