തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിക്ക പശ്ചാത്യ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടര്‍ന്ന മിക്ക ഇടങ്ങളിലും ടെസ്റ്റിങ്ങിലും ട്രീറ്റ്‌മെന്റിലുമാണ് ഊന്നല്‍ നല്‍കിയത്. അതിനാല്‍ രോഗം പടരുന്നതു തടയാന്‍ സാധിച്ചില്ല. കേരളത്തിനു രോഗവ്യാപനം തടയാന്‍ സാധിച്ചത് ഈ തരത്തിലുള്ള പ്രവര്‍ത്തനം കൊണ്ടാണ്. വികേന്ദ്രീകരണമുള്ള ആരോഗ്യ സംവിധാനമാണ് നമ്മുടേത്. ഒരു രോഗിയില്‍നിന്ന് എത്ര പേരിലേക്ക് രോഗം പടരുന്നു എന്നതാണ് മാനദണ്ഡം. മൂന്ന് ആണ് ലോകത്തില്‍ ശരാശരി ഇതിലെ നമ്പര്‍. കേരളത്തില്‍ ആദ്യത്തെ മൂന്ന് കേസുകള്‍ വുഹാനില്‍നിന്നാണെത്തിയത്. അവരില്‍നിന്ന് ഒരാള്‍ക്കു പോലും പടര്‍ന്നുപിടിക്കാതിരിക്കാന്‍ നോക്കാന്‍ നമുക്കു സാധിച്ചു. ഈ നമ്പര്‍ 0.45 ആക്കി നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചൂ. ലോകത്ത് വളരെക്കുറച്ച് രാജ്യങ്ങള്‍ക്കേ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ.
മറിച്ചാണ് കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പര്‍ എങ്കില്‍, ശരാശരി മരണനിരക്ക് 1% എടുത്താല്‍ തന്നെ 250 കവിയും. എന്നാല്‍ കേരളത്തില്‍ നടന്നതെന്നു നമ്മള്‍ കണ്ടതാണ്. രോഗവ്യാപനം തടയാന്‍ വേണ്ട ക്വാറന്റീനും ട്രേസിങ്ങും ഫലപ്രദമായാണു നമ്മള്‍ നടത്തിയത്. അതിനാല്‍ ഹോം ക്വാറന്റീനും ട്രേസിങ്ങും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ഉദ്ഭവം അറിയാത്ത 30 കേസുകളും സമൂഹവ്യാപനം അല്ല. എത്രയൊക്കെ ശ്രമിച്ചാലും ഒരാള്‍ക്ക് അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും ഓര്‍ത്തെടുക്കാന്‍ സാധിച്ചെന്നു വരില്ല. റൂട്ട് മാപ്പ് തയാറാക്കുമ്പോള്‍ ഇതില്‍ തടസ്സമുണ്ടാകും. ഇത് സമൂഹവ്യാപനമായി കണക്കാക്കാനാവില്ല. ഈ സാഹചര്യങ്ങളില്‍, എവിടുന്ന് കിട്ടി എന്നറിയാത്ത, കേസുകളുടെ ഒരു കൂട്ടം കേരളത്തില്‍ ഒരു സ്ഥലത്തും ഉണ്ടായില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.
ഇതു കോവിഡിന്റെ മാത്രം പ്രത്യേകതയാണ്. മറ്റു രോഗങ്ങളില്‍ അങ്ങനെയല്ല. ഒരു കേസ് ഉണ്ടായാല്‍ തന്നെ സമൂഹവ്യാപനം ഉണ്ടായതായി കണക്കാക്കാറുണ്ട്. മഴക്കാലത്ത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തിനു മാര്‍ഗരേഖ തയാറാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ രോഗികളെത്തുന്നുണ്ട്. ചികിത്സ കഴിയുന്നതും പഴയ തരത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ടെലിമെഡിസന്‍ പദ്ധതി, കുറവുകള്‍ പരിഹരിച്ച് വിപുലപ്പെടുത്തും. സ്വകാര്യ മേഖലയുമായി ചേര്‍ന്നു താഴെത്തട്ടില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ എത്തിയതോടെ കോവിഡ് മരണനിരക്കില്‍ വര്‍ധനയുണ്ടായി. മേയ് നാലിന് 3 പേരാണെങ്കില്‍ ഇപ്പോഴത് 10 ആയി. ഇതില്‍ അമിതമായി ആശങ്ക വേണ്ടതില്ല. പ്രായാധിക്യമുള്ളവരും മറ്റ് അസുഖമുള്ളവരും ഉണ്ട്.
മാസ്‌ക് ധരിക്കാത്ത 3075 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാാറന്റീന്‍ ലംഘിച്ച 7 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ഡൗണില്‍നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവിനോ കര്‍ക്കശമാക്കാനോ ഉള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. കൂട്ടംകൂടുന്നത് തുടര്‍ന്നും അനുവദിക്കാന്‍ കഴിയില്ല.
സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ കൂടുതലും പ്രായാധിക്യമുള്ളവരാണ്. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റീന്‍ പരാജയപ്പെടും. പ്രായമേറിയവര്‍ക്കു രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പുറത്തുനിന്നു വരുന്നതിനു തുടര്‍ന്നും പാസ് വേണം. അന്തര്‍ജില്ലാ ബസ് സര്‍വീസ് പരിമിതമായി അനുവദിക്കാം. തൊട്ടടുത്ത ജില്ലകള്‍ക്കിടയില്‍ സര്‍വീസ് ആകാമെന്നാണു കരുതുന്നത്. പകുതി സീറ്റുകളിലായിരിക്കും യാത്ര. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം. കാറില്‍ െ്രെഡവര്‍ക്കു പുറമെ 3 പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ െ്രെഡവറെ കൂടാതെ 2 പേര്‍ മാത്രമെന്നും പിണറായി പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ