സംസ്ഥാനത്ത് അഞ്ച് ഹോട്ട് സ്‌പോട്ടുകള്‍ കൂടി, എല്ലാം പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍; ആകെ 121 തീവ്ര ബാധിത പ്രദേശങ്ങള്‍ 

രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ അകത്തേത്തറ, തിരുമിറ്റക്കോട്, മരുതറോഡ്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, മുഴക്കുന്ന് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 121 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.11, കുവൈറ്റ്10, ഖത്തര്‍4, സൗദി അറേബ്യ1, റഷ്യ1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര19, തമിഴ്‌നാട്4, കര്‍ണാടക3, ഡല്‍ഹി2) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (പാലക്കാട്) ഒരു എയര്‍ ഇന്ത്യ ജീവനക്കാരിക്കും (എറണാകുളം) രോഗബാധയുണ്ടായി.

രോഗം സ്ഥിരികരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിച്ചു.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 18 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് (തൃശൂര്‍ സ്വദേശി), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 608 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 21,839 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,03,399 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,36,655 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,661 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,38,397 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1264 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2990 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 68,979 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 65,273 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 13,470 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,037 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com