തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ബെവ് ക്യു ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള മദ്യവിൽപന ഇന്നു പുനരാരംഭിക്കും. ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവിൽപ്പന നടത്തിയില്ല. ഇന്നുമുതൽ ആപ്പ് പൂർണ്ണതോതിൽ സജ്ജമാകുമെന്നാണ് ബിവറേജസ് കോർപ്പറേഷൻ അറിയിച്ചത്.
ഇന്നത്തേക്കുള്ള 4.6 ലക്ഷത്തോളം ടോക്കണുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. എന്നാൽ ടോക്കൺ പരിശോധിക്കാനുള്ള ക്യുആർ സംവിധാനം ഇനിയും ശരിയായിട്ടില്ലെന്ന ആരോപണമുണ്ട്. ഓരോ മദ്യശാലയിലും ടോക്കൺ എടുത്തവരുടെ പട്ടിക ഇ–മെയിൽ ആയി നൽകി ഒത്തുനോക്കുന്ന രീതി തുടരും.
ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാല ലഭിക്കുന്ന തരത്തിൽ ആപ് ക്രമീകരിച്ചു. അഞ്ച് കിലോമീറ്റർ ചുറ്റളവിലെ ബുക്കിങ് അവസാനിക്കുമ്പോൾ 10 കിലോമീറ്ററിൽ നോക്കും. പിന്നെ 15 കിലോമീറ്റർ, 20 കിലോമീറ്റർ എന്നിങ്ങനെയായിരിക്കും സോഫ്റ്റ്‌വെയർ കടകൾ തിരയുക.
സാങ്കേതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആപ്പ് പിൻവലിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനായിരുന്നു സർക്കാർ നിർദേശം. ചില ബാറുകൾ ബവ്റിജസ് കോർപറേഷനു നൽകിയ ജിപിഎസ് ലൊക്കേഷനിലെ പിഴവുകൾ മൂലമാണ് അവിടെ ബുക്കിങ്ങുകൾ ലഭിക്കാതിരുന്നതെന്ന് ഫെയർകോഡ് കമ്പനി വ്യക്തമാക്കി. ശരിയായ ലൊക്കേഷൻ നൽകിയതോടെ പ്രശ്നം പരിഹരിച്ചെന്നാണ് കമ്പനി പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ