മകളെ ആശുപത്രിയിലാക്കാൻ പോകുംവഴി കാർ മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം; രോഗം വഷളായി കുഞ്ഞും മരിച്ചു 

മാട്ടൂൽ ബിരിയാണി റോഡിലുണ്ടായ വാഹനാപകടത്തിലാണ് മുഹമ്മദ് ബിലാൽ മരിച്ചത്. മകൾ ഷെസ ഫാത്തിമ‌ രോഗം വഷളായി മരിച്ചു
മകളെ ആശുപത്രിയിലാക്കാൻ പോകുംവഴി കാർ മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം; രോഗം വഷളായി കുഞ്ഞും മരിച്ചു 

കണ്ണൂർ: ഏകമകളുടെ അസുഖവിവരമറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ട പിതാവ് കാറപകടത്തിൽ മരിച്ചു. പിതാവ് എത്തും മുൻപേ രോഗം വഷളായി നാല് മാസം പ്രായമുള്ള ആ മകൾ ഈ ലോകത്തോടു വിടപറഞ്ഞു. ഇന്നലെ രാവിലെ മാട്ടൂൽ ബിരിയാണി റോഡിലുണ്ടായ വാഹനാപകടത്തിലാണ് മുഹമ്മദ് ബിലാൽ(32) മരിച്ചത്. ബിലാൽ മരിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മകൾ ഷെസ ഫാത്തിമ‌ രോഗം വഷളായി മരിച്ചു.

മാസം തികയാതെ ജനിച്ച ഷെസ മൂന്ന് മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ വീട്ടിലേക്ക് അമ്മയും കുഞ്ഞുമെത്തിയിട്ടു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.  ഇന്നലെ രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ബിലാലിനെ വിളിക്കുകയായിരുന്നു. റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താൽ ശ്രമിക്കവേ ബിലാൽ ഓടിച്ച കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. 

തലയ്ക്ക് സാരമായി പരിക്കേറ്റ ബിലാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗം മൂർച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തിൽ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ഇരുവരെയും മാട്ടൂൽ സൗത്ത് മൊഹ്‌യുദീൻ പള്ളിയിൽ ഖബറടക്കി. 

ദുബായിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാൽ മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണിനെ തുടർന്നാണ് തിരിച്ചുപോകാൻ പറ്റാതായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com