'അത് വ്യാമോഹം മാത്രം'; കോവിഡില്‍ കേരളത്തിന്റെ നേട്ടം ആനയുടെ പേരില്‍ ഇല്ലാതാക്കാനാവില്ല; മുഖ്യമന്ത്രി

മിണ്ടാപ്രാണിയുടെ മരണം വേദനാജനകമാണ്. നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിന്‍ നടക്കുന്നു
'അത് വ്യാമോഹം മാത്രം'; കോവിഡില്‍ കേരളത്തിന്റെ നേട്ടം ആനയുടെ പേരില്‍ ഇല്ലാതാക്കാനാവില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, അതിന്റെ പേരില്‍ കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മിണ്ടാപ്രാണിയുടെ മരണം വേദനാജനകമാണ്. നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിന്‍ നടക്കുന്നു. മലപ്പുറത്തല്ല, പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്. അതിന്റെ പേരില്‍ കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളുമെല്ലാം ചേരുന്നതാണ് പ്രകൃതി. അതിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. എന്നാല്‍, ആന ചരിഞ്ഞ സംഭവത്തിന്റെ പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നേടിയ ഖ്യാതി ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പരത്താനും കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹം മാത്രമാണ്. മനേക ഗാന്ധി ഇതേക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെങ്കില്‍ അവര്‍ക്ക് തിരുത്താം. എന്നാല്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അവര്‍ ബോധപൂര്‍വം പറഞ്ഞതാണെന്നുവേണം കരുതാനെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സ്‌ഫോടകവസ്തു വായയില്‍ പൊട്ടിത്തെറിച്ചാണ് മണ്ണാര്‍ക്കാട് ഗര്‍ഭാവസ്ഥയിലുള്ള ആന ചരിഞ്ഞത്. സംഭവത്തില്‍ രൂക്ഷവിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com