പത്തനംതിട്ട: സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ. ജില്ലയിലെ 14 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഒരുദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന കണക്കുകൾ കൂടിയാണിത്.
ഇന്ന് രോഗം സ്ഥിരീകരിച്ച 14 പേരിൽ ഒൻപത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. മറ്റ് അഞ്ച് പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരുമാണ്. നിലവിൽ പത്തനംതിട്ടയിൽ 50 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിലുള്ളത്. ഒരാൾ ചികിത്സയിലിരിക്കെ മരിച്ചു.
പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ വെട്ടിപ്പുറം മേഖലയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട്. പത്തനംതിട്ട മുൻസിപ്പാലിറ്റി- നാല്, ഇരവിപേരൂർ പഞ്ചായത്ത്- മൂന്ന്, ആറന്മുള പഞ്ചായത്ത്- ഒന്ന്, ഓമല്ലൂർ- ഒന്ന്, ഏഴംകുളം- മൂന്ന്, തണ്ണിത്തോട്- രണ്ട് എന്നിങ്ങനെയാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. പത്തനംതിട്ടയിലെ കോവിഡ് കെയർ സെന്ററിലാണ് ഇവരിപ്പോൾ ഉള്ളത്.
ഇവരിൽ 11 പേർക്ക് കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ല. ഇവരെ അടുത്ത ദിവസങ്ങളിലായി റാന്നി, തിരുവല്ല എന്നിവിടങ്ങളിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റും. ബാക്കിയുള്ള രോഗ ലക്ഷണങ്ങൾ ശക്തമായ മൂന്ന് പേരെ പത്തനംതിട്ടയിലെ കോവിഡ് കെയർ സെന്ററിൽ ചികിത്സിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ