കൊല്ലം; വിശന്നിട്ടാകും അവൾ അമ്മയെ വിളിച്ചത്, പക്ഷേ എന്നത്തേയും പോലെ മകൾക്ക് പാൽ തരാൻ അമ്മ എഴുന്നേറ്റില്ല. കരഞ്ഞ് വിളിച്ചിട്ടും വിളികേൾക്കായതോടെ അവൾ അനക്കമില്ലാതെ കിടക്കുന്ന അമ്മയുടെ മുലപ്പാൽ നുണഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലിൽ മരിച്ച ദമ്പതികളുടെ മൂന്നുവയസ്സുകാരിയായ മകൾ അശ്വതിയാണ് കണ്ണീർകാഴ്ചയായത്.
ഇടമുളയ്ക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിൽ വീടിന്റെ കഴുക്കോലിൽ തൂങ്ങിയനിലയിലും സുജിനി തറയിൽ പായയിൽ മരിച്ചനിലയിലുമായിരുന്നു. വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സുനിൽ ആലഞ്ചേരിയിൽ താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു.
സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിവരമറിയിച്ചു. രാവിലെ അദ്ദേഹം വന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. വീട്ടിനുള്ളിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽകേട്ട് സമീപത്തെ വീട്ടിൽനിന്ന് വെട്ടുകത്തിവാങ്ങി ജനൽപ്പാളി പൊളിച്ച് നോക്കിയപ്പോഴാണ് സുനിലിന്റെയും സുജിനിയുടെയും മൃതദേഹങ്ങൾ കണ്ടത്. കുഞ്ഞ് അമ്മയുടെ മുലപ്പാൽ കുടിച്ച് കരയുകയായിരുന്നു.
സുജിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം സുനിൽ ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ