വൈദികന്റെ സംസ്‌കാരത്തില്‍ അനിശ്ചിതത്വം, ദഹിപ്പിക്കാന്‍ കുടുംബത്തിന്റെ അനുമതി; രോഗത്തിന്റെ ഉറവിടം വ്യക്തമല്ല, ആശങ്കയേറുന്നു

കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം സര്‍ക്കാരിന് അനുമതി നല്‍കി
വൈദികന്റെ സംസ്‌കാരത്തില്‍ അനിശ്ചിതത്വം, ദഹിപ്പിക്കാന്‍ കുടുംബത്തിന്റെ അനുമതി; രോഗത്തിന്റെ ഉറവിടം വ്യക്തമല്ല, ആശങ്കയേറുന്നു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം സര്‍ക്കാരിന് അനുമതി നല്‍കി. കഴിഞ്ഞ ദിവസം  മലമുകള്‍ സെമിത്തേരിക്ക് സമീപമുള്ളവരുടെ പ്രതിഷേധത്തില്‍ സംസ്‌കാരം മുടങ്ങിയിരുന്നു. സംസ്‌കാരം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ദഹിപ്പിക്കാന്‍ കുടുംബം അനുമതി നല്‍കിയത്. 

 വൈദികന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് അറിയാത്തത് ഇപ്പോഴും ആശങ്കയേറ്റുന്നു. മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഫാദര്‍ കെ.ജി.വര്‍ഗീസ് ചൊവ്വാഴ്ച്ച് പുലര്‍ച്ചെ അഞ്ച് ഇരുപതിനാണ് മരിച്ചത്. ന്യൂമോണിയ ബാധിതനായതിനാല്‍ സ്രവ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

വൈദികന്‍ അംഗമായ നാലാഞ്ചിറ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സെല്ലാര്‍ മാതൃകയിലുള്ള കല്ലറയായതിനാല്‍ കോവിഡ് മാനദണ്ഡമനുസരിച്ച് സംസ്‌കാരം സാധ്യമല്ല. നന്ദന്‍കോട് പള്ളിയുടെ  മലമുകളിലെ സെമിത്തേരിയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് വൈദികന്റെ സ്വന്തം ഇടവകയായ കടമ്പനാട് പള്ളിയില്‍ സംസ്‌കരിക്കാനാകുമോയെന്ന് അന്വേഷിച്ചെങ്കിലും ദൂരം കൂടുതല്‍ കാരണം ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ചു. 

ഇതോടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തന്നെ മറ്റെതെങ്കിലും സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കുമോയെന്നും സഭ നേതൃത്വം നോക്കുന്നുണ്ട്. മറ്റ് വഴിയില്ലെങ്കില്‍ മൃതദേഹം ദഹിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് സഭയുടെയും നിലപാട്. സഭയുടെയും കുടുംബത്തിന്റെ സമ്മതപത്രം ലഭിച്ചാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ തയാറാണെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനും വ്യക്തമാക്കി. 

അതേസമയം നാല്‍പ്പത്തി മൂന്ന് ദിവസം തുടര്‍ച്ചയായി ആശുപത്രിയിലായിരുന്ന വൈദികന് എവിടെനിന്ന് രോഗം ബാധിച്ചുവെന്ന് വ്യക്തതയില്ല. വൈദികനെ ചികില്‍സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നോ പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നോ ആണ് രോഗം പിടിപ്പെട്ടതെന്ന സംശയം ബലപ്പെടുന്നുണ്ട്. പത്തൊന്‍പത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com