കൊച്ചി : പ്രളയം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് ശരാശരിയോ അതിനു മുകളിലോ ഉള്ള മഴ മാത്രമാണ്. അത്തരം മഴ ഉണ്ടായാലും ഡാമുകൾ തുറക്കേണ്ടിവരില്ല.
ശക്തമായ മഴ ഉണ്ടായാല്‍ നേരിടാന്‍ ഡാമുകള്‍ക്ക് ആക്ഷന്‍ പ്ലാന്‍ ഉണ്ട് എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടില്‍ അടക്കം ജലനിരപ്പ് കുറവാണ്.
ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് .കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തര പരിശോധന നടക്കുന്നുണ്ട്.
2018 ൽ ഡാമുകള്‍ തുറന്ന് വിട്ടതല്ല പ്രളയത്തിന് കാരണമായത്. പ്രതീക്ഷിക്കാത്ത അതി ശക്തമായ മഴ ഉണ്ടായതാണ് പ്രളയത്തിന് കാരണമെന്നും സര്‍ക്കാര്‍ കോടതിയിൽ വിശദീകരിച്ചു.
പ്രളയ സാധ്യത മുന്‍നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സർക്കാര്‍ വിശദീകരണം നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ