തിരുവനന്തപുരം : കഠിനംകുളത്തെ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്കെതിരെ യുവതിയുടെ മകനായ അഞ്ചുവയസുകാരന്റെ മൊഴി. അമ്മയെ ഉപദ്രവിച്ചെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അടിച്ചെന്നും, തള്ളിയിട്ടെന്നും യുവതിയുടെ മകന്‍ മൊഴി നല്‍കി. യുവതി പറഞ്ഞതിനോട് പൂര്‍ണമായും സാമ്യമുള്ളതാണ് കുട്ടിയുടേയും മൊഴി. ഇതോടെ പ്രതികള്‍ക്കെതിരെയുള്ള കുരുക്ക് മുറുകി. കുട്ടിയെ മുഖ്യസാക്ഷിയാക്കാനാണ് പൊലീസിന്റെ തീരുമാനം.
അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതുമെല്ലാം അഞ്ച് വയസുകാരന്‍ കൃത്യമായി പറഞ്ഞു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നാല് പേര്‍ ചേര്‍ന്ന് അമ്മയെ ഉപദ്രവിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ തന്നെ നെഞ്ചത്ത് പിടിച്ച് തള്ളിയിട്ടു. ഇതോടെ ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ മുഖത്ത് അടിച്ചെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും, കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും യുവതിയും മൊഴി നല്‍കി. ഭര്‍ത്താവ് ആസൂത്രിതമായി യുവതിയെ പീഡനത്തിന് വിട്ടുകൊടുത്തതാണെന്ന നിഗമനം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു. ഉപദ്രവിച്ച നാല് പ്രതികളില്‍ ഒരാളെ മാത്രമേ ഭര്‍ത്താവിന് നേരിട്ട് പരിചയമുള്ളു. ഇയാള്‍ ഭര്‍ത്താവിന് പണം നല്‍കുന്നത് കണ്ടൂവെന്നാണ് യുവതിയുടെ മൊഴി. അതിനാല്‍ പണം നല്‍കിയ പ്രതിയാവും മറ്റുള്ളവരെ വിളിച്ചുവരുത്തിയതെന്നും ഇതിനായാവും പണം നല്‍കിയതെന്നും പൊലീസ് കരുതുന്നു.
യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കും. ഭര്‍ത്താവ് അമിതമായി മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കാറുണ്ടെന്ന യുവതിയുടെ മൊഴിയും കേസില്‍ നിര്‍ണായകമായേക്കും. യുവതിയുടെ ശരീരത്തില്‍ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉള്‍പ്പെടെ കാര്യമായ പരുക്കുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. കേസില്‍ നൗഫല്‍ എന്നയാളെ കൂടി പിടികിട്ടാനുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ