സമ്പർക്കം വഴി കൂടുതൽ രോഗികൾ; ആരോഗ്യ പ്രവർത്തകർക്ക് രോഗം; പാലക്കാട്ട് സ്ഥിതി ഗുരുതരം

സമ്പർക്കം വഴി കൂടുതൽ രോഗികൾ; ആരോഗ്യ പ്രവർത്തർക്ക് രോഗം; പാലക്കാട്ട് സ്ഥിതി ഗുരുതരം
സമ്പർക്കം വഴി കൂടുതൽ രോഗികൾ; ആരോഗ്യ പ്രവർത്തകർക്ക് രോഗം; പാലക്കാട്ട് സ്ഥിതി ഗുരുതരം

പാലക്കാട്: ജില്ലാ ആശുപത്രിയിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ അതിർത്തി ജില്ലയായ പാലക്കാട് അതീവ ജാഗ്രതയിൽ. ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ച 11 പോസിറ്റീവ് കേസുകളിൽ ഏഴും സമ്പർക്കം മൂലമെന്നതാണ് ആശങ്ക ഉയർത്തുന്നത്. ജില്ലാ ആശുപത്രിയിൽ മാത്രം 14 ആരോഗ്യ പ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 30 പേർക്ക് രോഗ മുക്തിയുണ്ടായെങ്കിലും ജില്ലയിൽ ആശങ്ക വിട്ടൊഴിയുന്നില്ല. 

സമ്പർക്കം മൂലം രോഗബാധ ഏറ്റവുമധികം ഉണ്ടായ ഇടങ്ങളിലൊന്ന് പാലക്കാടാണ്. ജില്ലയിൽ ഇതുവരെ 31 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായെന്നാണ് കണക്ക്. ശനിയാഴ്ച റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിൽ  വാളയാറിൽ ഉൾപ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ അടക്കം ആകെ 22 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ഇതിനകം സ്ഥിരീകരിച്ചു. 

സമൂഹ വ്യാപന സാധ്യത കൂടുതലുളള പ്രദേശമെന്ന് കണക്കിലെടുത്ത് ഹോട്സ്പോട്ടുകളുടെ എണ്ണവും പാലക്കാട് കൂടുതലാണ്. എട്ടിടങ്ങളെക്കൂടി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയതോടെ, പടിഞ്ഞാറൻ മേഖലയ്ക്കൊപ്പം വടക്കഞ്ചേരി, കൊല്ലങ്കോട് മേഖലയും തീവ്രബാധിത പ്രദേശങ്ങളിലുൾപ്പെട്ടു. 

അതിർത്തി കടന്നെത്തിയവരിലാണ് രോഗ ബാധ കൂടുതലെന്നത് മാത്രമാണ് സാമൂഹിക വ്യാപനത്തിലേക്കെത്തിയിട്ടില്ലെന്നതിന് തെളിവായി ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. വീട്ടു നിരീക്ഷണത്തിലുളളവർ നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് രോഗ വ്യാപനത്തിന്റെ തോത് കൂടാൻ കാരണമെന്നും വിലയിരുത്തലുണ്ട്. പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാരിലെ രോഗ ബാധ വ്യാപിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുളള ഉദ്യോഗസ്ഥർ നിലവിൽ വീട്ടുനിരീക്ഷണത്തിലാണ്. 

നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജീവനക്കാർ നിരീക്ഷണത്തിലാകും. ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ, ഒപി വിഭാഗം പാലക്കാട് മെഡി. കോളജിലേക്ക് മാറ്റാനാണ് ആലോചന. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിക്കൊപ്പം മാങ്ങോട് മെഡിക്കൽ കോളജിലാണ് കോവിഡ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com