ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ ജാഗ്രതാ സ്റ്റിക്കർ പതിക്കും; പൊതു സ്ഥലത്ത് ഇടപഴകിയാൽ അറസ്റ്റ്
തിരുവനന്തപുരം: ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ നിർബന്ധമായും ജാഗ്രതാ സ്റ്റിക്കർ പതിക്കും. സ്റ്റിക്കർ നശിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കും. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ അത് ലംഘിച്ച് പൊതു സ്ഥലത്ത് ഇടപഴകിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വാർഡ് തലത്തിൽ ക്വാറന്റൈൻ ലംഘനം നിരീക്ഷിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിവേഴ്സ് ക്വാറന്റൈൻ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ ലഘുലേഖ, പോസ്റ്റർ എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ജില്ലാ കലക്ടർ നവ്ജ്യോത് ഖോസ, ഡിസിപി കറുപ്പുസാമി, ഡെപ്യൂട്ടി കലക്ടർമാർ, ഡിഎംഒ പിപി പ്രീത, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഇതര വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ