തിരുവനന്തപുരം : തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം നാളെ തുറക്കില്ല. ഈ മാസം 30 വരെ ക്ഷേത്രം തുറക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ നാളെ മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിച്ചതായും ക്ഷേത്രം അധികാരികള്‍ അറിയിച്ചു.
എന്‍എസ്എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും നാളെ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ എന്‍എസ്എസ് കരയോഗങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് തീരുമാനം.
വിഎച്ച്പിയും തങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷേത്രസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും നാളെ മുതല്‍ തുറന്നുകൊടുക്കില്ല. ഈ ക്ഷേത്രങ്ങളില്‍ നിലവിലെ വിലക്ക് തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു. ക്ഷേത്രം ഇപ്പോള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ തന്ത്രിസമാജവും രംഗത്തുവന്നിരുന്നു.
ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്റെ പിന്നില്‍ ദുരൂഹതയെന്ന് ബിജെപി ആരോപിച്ചു. തബ് ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹിഡന്‍ അജണ്ട സര്‍ക്കാര്‍ ഉത്തരവിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ നാളെ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ