സര്‍ക്കാരിന് കണ്ണ് ദേവസ്വത്തിന്റെ സമ്പത്തില്‍, വിശ്വാസികളുടെ  കാര്യത്തില്‍ സര്‍ക്കാരിന് രണ്ട് തരം നീതി: കെ സുരേന്ദ്രന്‍ 

കോവിഡ് വ്യാപനത്തില്‍ എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
സര്‍ക്കാരിന് കണ്ണ് ദേവസ്വത്തിന്റെ സമ്പത്തില്‍, വിശ്വാസികളുടെ  കാര്യത്തില്‍ സര്‍ക്കാരിന് രണ്ട് തരം നീതി: കെ സുരേന്ദ്രന്‍ 

കോഴിക്കോട്:  കോവിഡ് വ്യാപനത്തില്‍ എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  കേന്ദ്രം  പറയുന്നത് എല്ലാം നടപ്പാക്കിയവരാണോ സംസ്ഥാന സര്‍ക്കാര്‍? പതിനാല് ദിവസം ഇന്‍സ്റ്റിറ്റിയൂഷണര്‍ ക്വാറന്റൈന്‍ കേന്ദ്രം പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ അതുപോലെയാണോ നടപ്പിലാക്കിയത്? മദ്യം  വാങ്ങാന്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ ലൈനില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ അതുപോലെയാണോ നടക്കുന്നത്? അപ്പോള്‍ എല്ലാം കേന്ദ്രത്തിന്റെ തലയില്‍  വെച്ച് നടപ്പിലാക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന്  ഉചിതമായ തീരുമാനമെടുക്കാം. കേന്ദ്രം  നല്‍കുന്ന ഇളവില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ലന്നേയുള്ളൂവെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സര്‍ക്കാരിന് ദേവസ്വത്തിന്റെ സമ്പത്തിലാണ് കണ്ണെന്നും ഭക്തരോടുള്ള താല്‍പര്യമല്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊറോണ വ്യാപനം വര്‍ധിക്കുമ്പോള്‍ ക്ഷേത്രം തുറക്കേണ്ടതില്ലെന്നാണ് വിശ്വാസികളുടെ ആഗ്രഹം. ഞങ്ങള്‍ക്കിപ്പോള്‍ തുറക്കാന്‍ താല്‍പര്യമില്ലെന്ന് പറയുമ്പോള്‍ ദേവസ്വം ബോര്‍ഡ് തങ്ങളുടെ ക്ഷേത്രങ്ങള്‍  തുറക്കുമെന്ന് വാശിപിടിക്കുകയാണ്. കടകംപള്ളിക്ക് ആര്‍ത്തിയുണ്ടെങ്കില്‍  അത് ഭക്തരുടെ  തലയില്‍ അടിച്ചേല്‍പ്പിക്കരുതെന്നും കെ സുരേന്ദ്രന്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മുസ്ലീം മത മേലധ്യക്ഷന്‍മാര്‍ പള്ളികള്‍ തുറക്കുന്നില്ലെന്ന് തീരുമാനമെടുത്തു. ക്രൈസ്തവ ദേവാലയങ്ങളും ഇപ്പോള്‍ തുറക്കേണ്ടെന്ന നിലപാടിലാണ്. എന്നാല്‍ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു. വിശ്വാസികളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. വിശ്വാസികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡോക്ടറേറ്റെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേരളത്തില്‍ വിശ്വാസികളുടെ  കാര്യത്തില്‍ രണ്ട് തരം നീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ഷേത്രം  തുറക്കുന്നതുമായി ബന്ധപ്പെട്ട്  ആരോടാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്? ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യ വേദി, വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങി ആരോടെങ്കിലും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ ചോദിച്ചോ? എന്‍.വാസു മാത്രമാണോ സര്‍ക്കാര്‍ കണക്കില്‍ വിശ്വാസിയെന്നും സുരേന്ദ്രന്‍ ചോദിച്ചു. നിലവിലെ സാഹചര്യത്തില്‍ മുപ്പതാം തീയതി വരെ ക്ഷേത്രം തുറക്കേണ്ടതില്ല എന്ന നിലപാട് തന്നെയാണ് ബിജെപിക്കുമുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com