കാലാകാലങ്ങളില്‍ നടക്കുന്ന സാധാരണ നടപടിക്രമം ; ചിലര്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാം എന്ന മനോഭാവം; അതിരപ്പിള്ളിയില്‍ വിശദീകരണവുമായി എം എം മണി

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുവ്യക്തമാണ്.
കാലാകാലങ്ങളില്‍ നടക്കുന്ന സാധാരണ നടപടിക്രമം ; ചിലര്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാം എന്ന മനോഭാവം; അതിരപ്പിള്ളിയില്‍ വിശദീകരണവുമായി എം എം മണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, ബിജെപി സംസ്ഥാന പ്രസിഡന്റ് തുടങ്ങി പലരും പ്രസ്താവനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ളത് എന്തെന്ന് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന മനോഭാവം ഉള്ളതുകൊണ്ടോ ആണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതികസാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതിവനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി. ഈ അനുമതികളുടെ കാലവാധി തീരുന്നതിനാല്‍ അവ പുതുക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് സംസ്ഥാനസര്‍കാരിന്റെ എന്‍.ഒ.സി. ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി. അപേക്ഷിച്ചിരുന്നു. അതനുസരിച്ച് പദ്ധതിയുടെ അനുമതിക്കുള്ള അപേക്ഷയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബി.ക്ക് അനുമതി നല്‍കുകയുണ്ടായി. ഇതാണ് ഇപ്പോള്‍ പുതുതായെന്തോ ഉണ്ടായി എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിക്കുന്നതിന് കാരണം. യഥാര്‍ത്ഥത്തില്‍ ഇത് കാലാകാലങ്ങളില്‍ നടക്കുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണ്. സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതിയുടെ അനുമതികള്‍ പുതുക്കി നേടേണ്ടത് ആവശ്യമാണ് എന്നതിനാലാണ് സര്‍ക്കാര്‍ കെ.എസ്.ഇ.ബി.ക്ക് എന്‍.ഒ.സി. നല്‍കിയിട്ടുള്ളത്.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുവ്യക്തമാണ്. ഇതുസംബന്ധിച്ച് ഇടതുപക്ഷമുന്നണിയില്‍പ്പോലും ഒരു സമവായം ഉണ്ടായിട്ടില്ല. യുഡിഎഫിലും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ട്. ബിജെപിയിലും പദ്ധതി നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നുമുള്ള അഭിപ്രായമുള്ളവര്‍ ഉണ്ട്. ഇങ്ങിനെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമവായം ഉണ്ടെങ്കില്‍ പദ്ധതി നടപ്പാക്കാം എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്. സാധാരണ നടപടിക്രമം എന്ന നിലയില്‍ അനുമതികള്‍ പുതുക്കി നേടുന്നതിന് പദ്ധതിക്ക് എന്‍.ഒ.സി. നല്‍കുന്നതിലൂടെ ഈ നിലപാടില്‍ യാതൊരു വ്യത്യാസവും വന്നിട്ടില്ല. അല്ലാതുള്ള ചര്‍ച്ചകളെല്ലാം അനാവശ്യവും ദുരുദ്ദേശ പൂര്‍വ്വവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com