തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യ.
കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷൻ മുറിയിൽ ഉടുമുണ്ട് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
രാവിലെ മരിച്ച ആനാട് സ്വദേശിയേപ്പോലെതന്നെ ഇയാളും മദ്യാപാനാസക്തിയുള്ള ആളായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട മാനസിക, ശാരീരിക അസ്വസ്ഥതകൾ ഇയാൾക്കുണ്ടായിരുന്നു എന്നാണ് സൂചന.
ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങി മരിച്ചത്. ഐസൊലേഷൻ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ