ലഖ്നൗ; ഉത്തർപ്രദേശിൽ പശുവിനെ കൊന്നാൽ 10 വർഷം തടവും അഞ്ചുലക്ഷംരൂപ പിഴയും. ഗോവധത്തിന് കടുത്ത ശിക്ഷ വ്യവസ്ഥചെയ്യുന്ന ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകി.1955-ലെ ഗോഹത്യാനിയമം ഭേദഗതിചെയ്താണ് പശുക്കടത്തിനും വധത്തിനും ശിക്ഷ കടുപ്പിച്ചത്.
ഒരു തവണ പശുവിനെക്കൊന്നാൽ ഒന്നുമുതൽ ഏഴുവർഷംവരെ കഠിനതടവും ഒന്നുമുതൽ മൂന്നുലക്ഷംരൂപവരെ പിഴയും വിധിക്കും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 10 വർഷംവരെ തടവും അഞ്ചുലക്ഷംവരെ പിഴയും ലഭിക്കും. അത് കൂടാതെ പശുക്കളെ ഉപദ്രവിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാവും. ഉപദ്രവിച്ചോ അംഗഭംഗം വരുത്തിയോ അവയെ മരണത്തിലേക്ക് തള്ളിവിടുകയാണെങ്കിലും ഇതേ ശിക്ഷ കിട്ടും. തീറ്റയും വെള്ളവും കൊടുക്കാതെ പശുക്കളെ പട്ടിണിക്കിട്ട് കൊല്ലുകയാണെങ്കിലും ഒരുവർഷം മുതൽ ഏഴുവർഷംവരെ തടവും പിഴയും ലഭിക്കും.
പശുവിനെയോ കാളയെയോ അനധികൃതമായി കടത്തിയാൽ കടത്തിയ ആളും വാഹനഉടമയും ഡ്രൈവറും ഇതേ നിയമപ്രകാരം ശിക്ഷിക്കപ്പെടും. പിടിച്ചെടുക്കുന്ന കാലികളുടെ ഒരു വർഷത്തേക്കുള്ളതോ അല്ലെങ്കിൽ അവയെ മോചിപ്പിക്കുന്നതുവരെയുള്ളതോ ആയ പരിപാലനച്ചെലവ് വാഹന ഉടമയിൽനിന്ന് ഈടാക്കും. ഗോസംരക്ഷണത്തിന് കർശന നിയമങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും പശുക്കടത്തും പശുവിനെ അറക്കുന്നതും തുടർന്നിരുന്നു. തുടർന്നാണ് 1955-ലെ നിയമം വീണ്ടും ഭേദഗതി ചെയ്തത്. ഏഴുവർഷംവരെ തടവായിരുന്നു നിലവിലെ പരമാവധി ശിക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ