കൊച്ചി; ലോക്ക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് സന്ദർശകർ കുറഞ്ഞതോടെ കൊച്ചി മറൈൻ ഡ്രൈവ് സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി. പ്രദേശത്ത് എന്താണ് നടക്കുന്നത് എന്നറിയാത്ത അവസ്ഥയാണ്. ഇന്നലെ മറൈൻ ഡ്രൈവിലെ ചാരു ബെഞ്ചുകൾ തകർന്ന നിലയിലും ചുറ്റിലും ചോരക്കറയുമായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്.
നടപ്പാതയുടെ തെക്കു ഭാഗത്തുള്ള ഒരു ചാരുബെഞ്ച് പൂർണമായും തകർന്ന നിലയിലാണ്. ഇതിന്റെ പലക ഉപയോഗിച്ച് ആരെയോ തല്ലി പരിക്കേൽപ്പിച്ചിരിക്കുകയാണ്. പരന്നു കിടക്കുന്ന ചോരക്കറയിൽ നിന്ന് ആർക്കോ കാര്യമായി പരുക്കേറ്റിട്ടുണ്ടാവാം. അതേസമയം, മറൈൻഡ്രൈവിൽ അന്തിയുറങ്ങുന്ന ഇതര സംസ്ഥാനക്കാരിൽ ചിലർ ചൊവ്വ രാത്രി തമ്മിലടിച്ചതായി വിവരമുണ്ടെന്നും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.
ലോക്ക്ഡൗൺ ആയതോടെ മറൈൻ ഡ്രൈവിൽ സന്ദർശകർ കുറവാണ്. അതിനിടെ മറൈൻ ഡ്രൈവിന്റെ സംരക്ഷണം ഏറ്റെടുക്കാത്തതിനെതിരെ എൻവയൺമെന്റ് മോണിറ്ററിങ് ഫോറം രംഗത്തെത്തി. സംരക്ഷണ പദ്ധതികളൊന്നും ജിസിഡിഎയും കോർപറേഷനും നടപ്പാക്കുന്നില്ലെന്നും ആരും ശ്രദ്ധിക്കാനില്ലാത്തതിനാൽ സാമൂഹിക വിരുദ്ധർ താവളമാക്കിയിരിക്കുകയാണെന്നുമാണ് അവരുടെ ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ