ഗുരുവായൂർ; കുടുത്ത നിയന്ത്രണങ്ങളോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം പുനരാരംഭിച്ചത്. അതിനിടെ ക്ഷേത്രത്തിലേക്ക് എത്തിയ ഫോൺ സന്ദേശം അധികൃതരെ വട്ടംകറക്കി. ഇന്നലെ നടന്ന വിവാഹങ്ങളിൽ ഒന്നിൽ വധുവിനെ ഒരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് ബാധിച്ചിരുന്നുവെന്ന ഫോൺ സന്ദേശമാണ് ആശങ്കയ്ക്ക് കാരണമായത്.
ഹരീഷ്, എറണാകുളം എന്ന പേരു പറഞ്ഞുകൊണ്ട് ഇന്നലെ രാവിലെ 7.45നാണ് ക്ഷേത്രത്തിലെ ഫോണിലേക്ക് ഫോൺ വിളി എത്തിയത്. പാലക്കാട്ടു നിന്നുള്ള ഒരു വിവാഹസംഘത്തിലെ വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് ഉണ്ടെന്നാണ് ഇയാൾ പറഞ്ഞത്. ഇതോടെ ക്ഷേത്രനടയിലേക്ക് കൂടുതൽ പൊലീസും ആരോഗ്യപ്രവർത്തകരുമെത്തി.
20 വിവാഹങ്ങളാണ് ഇന്നലെ നടന്നത്. ഓരോ സംഘത്തോടും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പാലക്കാട്ടു നിന്നുള്ള സംഘത്തോട് അന്വേഷിച്ചപ്പോൾ ബന്ധുക്കളാണ് വധുവിനെ ഒരുക്കിയതെന്നും ബ്യൂട്ടിഷ്യനല്ലെന്നും വ്യക്തമായി. പൊലീസ് വീണ്ടും നടത്തിയ അന്വേഷണത്തിൽ പാലക്കാട്ട് വിദേശത്തു നിന്നെത്തിയ കോവിഡ് ബാധിതനായ പ്രവാസിയുടെ ഭാര്യ ബ്യൂട്ടിഷ്യനാണെന്ന് കണ്ടെത്തി. ഗുരുവായൂരിൽ ഇന്നലെ നടന്ന വിവാഹത്തിലെ വധുവിന്റെ അച്ഛന്റെ നാട്ടുകാരിയാണിവർ. എന്നാൽ ഇവർ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അടുത്തൊന്നും ബ്യൂട്ടിഷ്യൻ ജോലിക്ക് പോയിട്ടില്ലെന്നും വ്യക്തമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ